ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യുകെ പാര്‍ലമെന്റ് അംഗം ലോര്‍ഡ് കരണ്‍ ബിലിമോറിയ രംഗത്ത്. ‘ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാള്‍”’ എന്ന വിശേഷണമാണ് അദ്ദേഹം മോദിക്ക് നല്‍കിയത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ബിബിസിയുടെ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്.
എന്നാല്‍ ഈ കേസില്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.’ഒരു കുട്ടിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു റെയില്‍വേ സ്റ്റേഷനിലെ പിതാവിന്റെ ചായക്കടയില്‍ ചായ വിറ്റു നടന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ ഈ ഭൂമിയിലെ ഏറ്റവും ശക്തരായ ആളുകളില്‍ ഒരാളാണ്” ഇന്ത്യന്‍ വംശജനായ യുകെ എംപി ലോര്‍ഡ് കരണ്‍ ബിലിമോറിയ പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞു. ‘ഇന്ന് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 32 ബില്യണ്‍ യുഎസ് ഡോളര്‍ ജിഡിപിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള കാഴ്ചപ്പാട് ഇന്ന് ഇന്ത്യക്കുണ്ട്. ‘ഇന്ത്യന്‍ എക്സ്പ്രസ്’ സ്റ്റേഷന്‍ വിട്ടു കഴിഞ്ഞു, ഇത് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് അതായത് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ.
വരാനിരിക്കുന്ന ദശകങ്ങളില്‍ യുകെ അവരുടെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയും ആയിരിക്കണം” അദ്ദേഹം പറഞ്ഞു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായും അസ്ട്രാസെനെക്കയുമായും ചേര്‍ന്ന് ശതകോടിക്കണക്കിന് വാക്സിനുകള്‍ ഉത്പാദിപ്പിച്ച മഹാമാരിയുടെ കാലത്ത് ഉള്‍പ്പെടെ ഇന്ത്യ ശക്തിയില്‍ നിന്ന് കൂടുതല്‍ ശക്തിയിലേക്ക് പോകുകയാണെന്ന് എംപി അഭിപ്രായപ്പെട്ടു. ഹൈദരാബാദ് സ്വദേശിയാണ് ബിലിമോറിയ. 2002ലെ ഗുജറാത്ത് കലാപകാലത്ത് ഗോധ്രയില്‍ ഹിന്ദു തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ചതിനെ തുടര്‍ന്ന് 59 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന മുഖ്യമന്ത്രിയായിരുന്ന മോദിയുടെ നേതൃത്വത്തെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു.
എന്നാല്‍ ഇത് അരുന്ധതി റായി, ടീസ്റ്റ സെതല്‍വാദ് , ആര്‍ ബി ശ്രീകുമാര്‍, സഞ്ജയ് ഭട്ട് തുടങ്ങിയവരുടെ വേര്‍ഷനില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സുപ്രീം കോടതിയില്‍ തെളിയിക്കുന്നതില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ 1000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ബിബിസി ഡോക്യുമെന്ററിക്ക് എതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുകയും ഇതിന് പിന്നാലെ യുട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഇത് കാണാന്‍ കഴിയില്ല.